കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് മൂന്നുമണിയോടെ ജോണ്‍സണുമായി സാദൃശ്യമുള്ളയാളെ കണ്ടതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ വിവരം ലഭിക്കുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിങ്ങവനം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ജോണ്‍സണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്.

പുലര്‍ച്ചെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കൊലപാതകത്തിന് പിന്നാലെ ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനുവേണ്ടി പൊലീസ് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേസ്റ്റ്ഷന് മുന്നില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *