ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കെജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം. കനത്ത സുരക്ഷയിലാണ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം ഭഗവദ് ഗീതയും രാമായണവും ജയിലില്‍ അനുവദിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നീരജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ഇതിനൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടര്‍ന്നും കഴിക്കാന്‍ അനുമതി വേണമെന്നും കെജരിവാള്‍ കോടതിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *