നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ വെബ്‌സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. ഇതിനൊപ്പം ഇൻസ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോർഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്.

മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും യുവതി പറയുന്നു. നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളത്ത് ഫിറ്റ്‌നസ് ട്രെയ്‌നറായിരുന്ന കാസർകോട് സ്വദേശിയാണ് അന്ന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും അന്ന് യുവതി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *