തിരുവനന്തപുരം : പത്താംക്ലാസ് തുല്യത പഠനത്തിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണു പഠനകാലം.
‘കടുത്ത ദാരിദ്ര്യമായിരുന്നതിനാല്‍ നാലാം ക്ലാസില്‍ പഠനം അവസാനിച്ചു. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ’ ഇന്ദ്രന്‍സ് പറഞ്ഞു.
ഇന്ദ്രൻസ് 4 വരെ പഠിച്ചത് കുമാരപുരം യുപി സ്കൂളിലായിരുന്നു. ‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽപണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കിയത്’- അദ്ദേഹം പറയുന്നു.
2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു.