കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് കച്ചവടം . കുമാരനെല്ലൂർ സ്വദേശിയായ റോബിന്റെ വീട്ടിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം.
ഇന്ന് രാവിലെ നാല് മണിയോടെയാണ് പൊലീസും ലഹരിവിരുദ്ധ സംഘവും റെയ്ഡിനായെത്തിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13 നായ്ക്കളെ പ്രതി വീട്ടിൽ വളർത്തിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ് റോബിൻ. എക്‌സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി.
വാടക കരാറിൽ ഡോഗ് ഹോസ്റ്റൽ എന്ന നിലയ്ക്ക് പട്ടികളെ വളർത്തിയാണ് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. രാത്രി വൈകിയും ഇവിടെ വലിയ ബഹളം കേൾക്കാമെന്നും ആളുകൾ വന്നുപോവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പൂനെയിൽ താമസിക്കുന്ന ഒരാളുടെ കെട്ടിടമാണിത്.പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.