കൊച്ചി: ഹൈക്കോടതിയില്‍ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം.
യുവാവിനൊപ്പം പോകുന്നില്ലെന്ന് പെണ്‍സുഹൃത്ത് കോടതിയെ അറിയിച്ചു. ഇത് കേട്ടയുടന്‍ പുറത്തേക്കിറങ്ങിയാണ് യുവാവ് കൈ ഞരമ്പ് മുറിച്ചത്.പൊലീസിടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍കക്ഷിയായിരുന്നു യുവാവ്.കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് യുവതിയും യുവാവും കോടതിയില്‍ എത്തി. വാദത്തിനിടെ യുവാവിനൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന് കോടതി പെണ്‍കുട്ടിയോട് ആരാഞ്ഞു. ആ ഘട്ടത്തില്‍ യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്കി.
ഇതിന് പിന്നാലെ ചേംബറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവ് പുറത്തേയ്ക്ക് പോകാന്‍ ഒരുങ്ങി. അപ്പോള്‍ യുവാവിനോട് എവിടേയ്ക്ക് പോകുന്നുവെന്ന് അഭിഭാഷകര്‍ അടക്കം ചോദിച്ചു. പെണ്‍കുട്ടിയുടെ ചില വസ്തുക്കള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് എടുക്കാന്‍ പോകുന്നു എന്നാണ് മറുപടി നല്‍കിയത്. വാതിലില്‍ എത്തിയ സമയത്ത് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവാവ് കൈ ഞരമ്പ് മുറിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.