തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്.റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജി കോടതി തള്ളി.
സോളർ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉമ്മൻ ചാണ്ടിയ്ക്കെതിരെ തെളിവില്ലെന്ന് സിബിഐ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമാണെന്നും സിബിഐ കണ്ടെത്തി.
2021 ജനുവരിയിലാണ് കേസ് സിബിഐക്കു കൈമാറിയത്. സോളാർ പീഡനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ പരിശോധിച്ചത്. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.