കൊച്ചി: കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടയില്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കേവലം ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പമ്പ്ഡ് സ്റ്റോറേജ് പ്രൊജക്റ്റുകള്‍ അനിവാര്യമാണെന്നും ഊര്‍ജ്ജ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ പീക്ക്-അവര്‍ ആവശ്യങ്ങള്‍ നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ വഴി കേരളത്തിന് അധികമായി ഏകദേശം 2,500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളില്‍ വിശദപഠനം നടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 600 മെഗാവാട്ട് ശേഷിയുള്ള കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ കെഎസ്ഇബി ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതിക്കായി വാപ്‌കോസ് പരിസ്ഥിതി ആഘാത പഠനം നടത്തിവരുന്നു.
മുതിരപ്പുഴ (100 മെഗാവാട്ട്) പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയായി. പെരിങ്ങല്‍ക്കൂത്ത്, ഇടമലയാര്‍ പദ്ധതികളുടെ സാധ്യതാ പഠനങ്ങളും, ശബരിഗിരിയില്‍ 600 മെഗാവാട്ടിന്റെ പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഡി.പി.ആര്‍ പൂര്‍ത്തിയായാല്‍ അഞ്ച് വര്‍ഷത്തിനകം ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഏകദേശം 6 കോടി രൂപയാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ക്ക് ചെലവ് വരുന്നത്. ഇതിനര്‍ഥം കക്കയം പദ്ധതിക്ക് മാത്രം 3,600 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. സംസ്ഥാനത്തിന് സ്വന്തമായി ഇത്രയും വലിയ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍, ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മാതൃകയില്‍ സ്വകാര്യ കമ്പനികളെ സഹകരിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ യൂണിയനുകള്‍ ഇതിനെ എതിര്‍ത്തത് തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

