തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട ‘നന്ദു’ എന്ന കടുവയെ ദയാവധത്തിന് വിധേയമാക്കിയതിലും തുടർന്നുണ്ടായ പോസ്റ്റ്‌മോർട്ടം നടപടികളിലും ഗുരുതര ചട്ടലംഘനങ്ങൾ ആരോപിച്ച് മൃഗസംരക്ഷണ സംഘടനയായ അനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് രംഗത്ത്. വിഷയത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ സമയബന്ധിത അന്വേഷണം വേണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു. കടുവയുടെ ദയാവധം, വിദഗ്ദ്ധ പരിശോധന, പോസ്റ്റ്‌മോർട്ടം എന്നിവ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായാണോ നടന്നതെന്ന് സമഗ്രമായി പരിശോധിക്കണമെന്ന് ട്രസ്റ്റ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കടുവകളുടെ മരണവും പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിഷ്കർഷിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പുത്തൂരിൽ കൃത്യമായി പാലിക്കപ്പെട്ടോ എന്നതിൽ സംഘടന സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിൽ നിർദ്ദിഷ്ട യോഗ്യതയുള്ള വിദഗ്ദ്ധരുടെ സാന്നിധ്യമുണ്ടായിരുന്നോ, എൻടിസിഎയുടെ അംഗീകൃത പ്രതിനിധി സംഘത്തിലുണ്ടായിരുന്നോ, നടപടികളിൽ പങ്കെടുത്ത വെറ്ററിനറി സർജൻമാർക്ക് വന്യജീവി ചികിത്സയിൽ ആവശ്യമായ പരിചയസമ്പത്തുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണം.

കടുവയുടെ ദയാവധവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളിൽ പങ്കാളിയായെന്ന് പറയപ്പെടുന്ന സി.ആർ. ഹരിപ്രസാദ് എന്ന ബാഹ്യ എൻജിഒ വിദഗ്ദ്ധന്റെ നിയമനത്തിലും യോഗ്യതയിലും ട്രസ്റ്റ് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട സംരക്ഷിത വന്യജീവിയുടെ ജീവനൊടുക്കാനുള്ള അതീവ സുപ്രധാന തീരുമാനത്തിൽ ഇടപെടാൻ ഇയാൾക്ക് എന്ത് അധികാരമാണുള്ളതെന്നും ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സംഘത്തിൽ ഉൾപ്പെടുത്തിയതെന്നും വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അനെക് ട്രസ്റ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *