പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞമായ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെത്തിയ നാല് പശ്ചിമ ബംഗാൾ സ്വദേശികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 35 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആർപിഎഫ് ക്രൈം വിംഗ്, ആർപിഎഫ് പാലക്കാട് യൂണിറ്റ്, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുകളുമായി കണ്ട സംഘത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻതോതിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

ആർപിഎഫ് പാലക്കാട് ഇൻസ്പെക്ടർ ഗിരീഷ് സി, എക്സൈസ് ഇൻസ്പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഹരിവേട്ട. പരിശോധനാ സംഘത്തിൽ ആർപിഎഫ് ക്രൈം വിംഗ് എസ്.ഐ. എ.പി. അജിത് അശോക്, എക്സൈസ് എസ്.ഐ. അജു പി. ഷാജി, ആർപിഎഫ് എ.എസ്.ഐ. ജ്ഞാനാനന്ദ്, ആർപിഎഫ് ക്രൈം വിംഗ് കോൺസ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ രജിത്, ഹരികൃഷ്ണൻ, അസ്കർ, സുധീഷ് കുമാർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *