കൊച്ചി: പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി. വധശ്രമ കേസില്‍ പി എംഎല്‍എ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്. പൊലീസ് അന്വേഷണത്തില്‍ ഇഡി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പൊലീസ് കേസിലെ മുഴുവന്‍ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി.

വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും, സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കും. റെയ്ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡി വാദം. അന്വേഷണം നേരിടുന്നവരില്‍നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കള്‍ക്ക് എതിരെയും അന്വേഷണം നടത്തും.

മെയ് മാസം 27നാണ് പിണറായി വിജയന്റെ സ്വകാര്യ വസതിയില്‍ റെയ്ഡ് നടത്തി കാറില്‍ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ 27 പേരെ ആണ് പൊലീസ് പ്രതിചേര്‍ത്തിരുന്നത്. പിഎംഎല്‍എ നിയമത്തില്‍ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂള്‍ ഒഫന്‍സില്‍ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തവരെ ഇഡിയും പ്രതികളാക്കിയത്. പൊലീസ് അന്വേഷണം കേസിന്റെ ഗൂഢാലോചനയിലേക്ക് നീളാത്തതില്‍ ഇഡിക്ക് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഇഡി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *