കൊച്ചി: നഗരറോഡുകളിൽ നിയമലംഘനങ്ങൾ പതിവാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ടൗൺഹാളിന് സമീപം വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിന് 200-ഓളം ട്രാഫിക് ഇ-ചലാനുകൾ കുടിശ്ശികയുണ്ടെന്ന് കണ്ടെത്തി. ഇത്രയധികം നിയമലംഘനങ്ങൾ വരുത്തിയിട്ടും യാതൊരു തടസ്സവുമില്ലാതെ സർവീസ് നടത്താൻ ബസിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യമാണ് ശക്തമാകുന്നത്.ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്ന വിധത്തിൽ അമിതവേഗത്തിലെത്തിയ ബസ് ജീവനക്കാരെ ചോദ്യം ചെയ്തതിനാണ് 56-കാരനായ ഡ്രൈവറെ മൂന്ന് ബസ് ജീവനക്കാർ ചേർന്ന് റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് രേഖകൾ പരിശോധിച്ചപ്പോഴാണ് അമിതവേഗം, സിഗ്നൽ തെറ്റിക്കൽ, അപകടകരമായ ഓവർടേക്കിംഗ് ഉൾപ്പെടെ 200-ഓളം ചലാനുകളിൽ പിഴയടയ്ക്കാതെ ഈ വാഹനം കൊച്ചി നഗരത്തിലൂടെ സർവീസ് നടത്തിയിരുന്നതായി വ്യക്തമായത്. ബസിന്റെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. വാഹനം നിരന്തരം നിയമലംഘനം നടത്തുന്നതായി ബോധ്യപ്പെട്ടതിനാൽ ബസിന്റെ റൂട്ട് പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *