ഇടുക്കി: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ നിഷേധമെന്ന് പരാതി. പനി ബാധിച്ച് അവശ നിലയിൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയ കുട്ടിയെ ചികിത്സ ലഭ്യമാക്കാതെ മടക്കി അയച്ചതായാണ് പ്രധാന ആരോപണം. പിന്നീട് ഈ കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ഉന്നതതല യോഗത്തിനും അവലോകനത്തിനുമായി ആരോഗ്യമന്ത്രി എത്തിയ സമയത്ത് തന്നെയാണ് രോഗികളുടെ പ്രതിഷേധവും ഉയർന്നത്.

ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തിയ നൂറുകണക്കിന് രോഗികൾ മണിക്കൂറുകളോളമാണ് കാത്തുനിൽക്കേണ്ടി വന്നത്. ദീർഘകാലമായി തുടരുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവാണ് ആശുപത്രി പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ തയാറായില്ല. ചികിത്സാ നിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *