നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം നിരസിച്ച് സിജെപി. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചയ്ക്ക് പോകില്ലെന്ന് സിജെപി അറിയിച്ചു. നിഷ്പക്ഷമായ വേദിയില്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്നും സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.
കേന്ദ്രമന്ത്രി ജെപി നഡ്ഡയുടെ വീട്ടില്‍ വച്ച് സിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കേന്ദ്രസര്‍ക്കര്‍ അറിയിച്ചത്. ‘ അവര്‍ ഞങ്ങളെ ചര്‍ച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങള്‍ അത് നിരസിച്ചു. ചര്‍ച്ചയ്ക്കായി ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ പോകാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് വരണം. ചര്‍ച്ചകള്‍ ജന്തര്‍ മന്ദിറില്‍ വച്ച് തന്നെ നടക്കണം’ സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

‘ഞങ്ങള്‍ വിവേകത്തോടെ ചിന്തിക്കുന്നവരാണ്. പ്രതിഷേധ സ്ഥലത്തെ സുരക്ഷയെ കുറിച്ചാണ് സര്‍ക്കാരിന് ആശങ്കയെങ്കില്‍, സമീപമുള്ള നിഷ്പക്ഷ സ്ഥലത്തുവച്ച് കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള ഉദ്ദേശം സര്‍ക്കാരിനുണ്ടായിരിക്ഖണം. അര്‍ഥശൂന്യമായ ചര്‍ച്ചയ്ക്ക് ഞങ്ങളെ വിളിച്ചിട്ട് കാര്യമില്ല, സമയം വളരെ വിലപ്പെട്ടതാണ്. ആത്മാര്‍ഥമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണോ’ സൗരവ് ദാസ് ചോദിച്ചു.
അതിനിടെ, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ പാര്‍ലമെന്റിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *