പലചരക്കു കടയിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ വിലയിട്ട് കുട്ടികളെ വിൽപനയ്ക്ക് വച്ച് മനുഷ്യക്കടത്ത് റാക്കറ്റ്. ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ട് വന്നിരുന്ന നവജാത ശിശുക്കളെ വിൽപന നടത്തിയിരുന്നത് കുട്ടികൾക്ക് പ്രൈസ് ടാഗ് നൽകിയെന്ന് ഡൽഹി പൊലീസ്. ഡൽഹിയിൽ അഞ്ച് ദിവസം മാത്രമായ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ നൽകിയാണ് സംഘം വാങ്ങിയത്. ഇതിന് ശേഷം കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ലക്ഷങ്ങൾ വാങ്ങിയായിരുന്നു വിൽപന നടത്തിയിരുന്നത്. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്.

പതിവായി വേറെ വേറെ കുട്ടികളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയേക്കുറിച്ചുള്ള രഹസ്യ വിവരമാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തുന്നതിന് കാരണമായത്. ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ പൊലീസ് കണ്ടെത്തുകയും ഒരു കുട്ടിയെ വാങ്ങാനായി ദമ്പതികളെന്ന രീതിയിൽ സമീപിക്കുകയുമായിരുന്നു. കുട്ടിയെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കാണാൻ ടോക്കൺ തുകയായി 20000 രൂപയാണ് സംഘം വാങ്ങിയിരുന്നത്. വേഷം മാറിയെത്തിയ പൊലീസുകാർക്ക് ജൂൺ 5ന് കുട്ടിയെ കൈമാറുന്നതിനിടയിലാണ് യുവതി അറസ്റ്റിലായത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് അന്തർ സംസ്ഥാന മനുഷ്യക്കടത്ത് പുറത്തായത്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമാണ് കുട്ടികളെ സംഘം ശേഖരിച്ചിരുന്നത്. രക്ഷിതാക്കൾക്ക് പണം നൽകിയും രക്ഷിതാക്കളിൽ നിന്ന് തട്ടിയെടുത്ത കുട്ടികൾ വരെയും മനുഷ്യക്കടത്ത് സംഘത്തിന്റെ കൈവശമുണ്ടായിരുന്നു.

മധ്യപ്രദേശിലും ഹരിയാനയിലുമായിരുന്നു പ്രധാനമായും കുട്ടികളെ സംഘം വിറ്റിരുന്നത്. റോഹിണിയിലെ ബീഗംപൂരിലെ ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു കുട്ടികളെ വിൽക്കുന്നതിന്റെ കേന്ദ്രമായി നിന്നിരുന്നത്. ഈ ആശുപത്രി ഉടമയായ ഡോ. വിവേകിയായിരുന്നു മനുഷ്യക്കടത്തിന്റെ സൂത്രധാര. പലയിടങ്ങളിൽ നിന്ന് എത്തിക്കുന്ന കുട്ടികളെ വിൽപന പൂർത്തിയാവുന്നത് വരെ ഈ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും പ്രസവ രേഖകളും അടക്കം ഇവർ തയ്യാറാക്കി നൽകിയിരുന്നു. മൂന്ന് ലക്ഷത്തിന് വാങ്ങുന്ന കുട്ടികളെ നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വാങ്ങിയായിരുന്നു വിൽപന. ആൺകുട്ടികൾക്കായിരുന്നു വില അധികം.

കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം 30 നവജാത ശിശുക്കളെയാണ് ഇത്തരത്തിൽ വിറ്റയച്ചിട്ടുള്ളത്. കുട്ടികൾക്കായി വിവേകിയെ സമീപിച്ച ദമ്പതികൾക്ക് 9 ലക്ഷം രൂപ വാങ്ങി ഇരട്ടക്കുട്ടികളെന്ന പേരിൽ രണ്ടിടത്ത് നിന്ന് കൊണ്ടുവന്ന കുഞ്ഞുങ്ങളെയും സംഘം വിറ്റിരുന്നു. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളിൽ ഒരാൾക്ക് നാല് മാസം മാത്രമാണ് പ്രായം. ബാക്കിയുള്ളവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, ഒരു കുഞ്ഞിന് 20 ദിവസവും, ഏറ്റവും ചെറിയ കുഞ്ഞിന് വെറും അഞ്ച് ദിവസവുമാണ് പ്രായം. ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *