കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ജവാന്‍ റം വൈകാതെ പുത്തന്‍ ലുക്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാന്‍ എത്തുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആവശ്യക്കാര്‍ ഏറെയുള്ള ജവാന്‍ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു.

ഇത് പരിഹരിച്ച് ഇനി മുതല്‍ ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.ബോട്ടിലിന് നിലവാരമില്ലെന്ന് വന്‍തോതില്‍ പരാതി ഉയര്‍ന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാന്‍ കുപ്പികളില്‍ സാധാരണ സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വില്‍പനയെന്ന എക്‌സൈസ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരം പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍മാതാക്കളോട് ബെവ്‌കോ എംഡി നിര്‍ദേശിച്ചുകഴിഞ്ഞു.

വില ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ ചില്ല് കുപ്പിയില്‍ ജവാന്‍ വിപണിയിലെത്തിക്കാന്‍ തല്‍ക്കാലം തീരുമാനമില്ല. ആവശ്യത്തിന് കുപ്പി ലഭിക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ നിര്‍മാണ പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് 1974ല്‍ സൈനികര്‍ക്ക് മാത്രമായി വികസിപ്പിച്ച ജവാന്‍ പിന്നീട് 2008ല്‍ പൊതുവിപണിയിലിറക്കി.

മദ്യം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നമ്പര്‍ വണ്‍ ആയി.ജവാന്‍ റം ലീറ്ററും, ഫുള്‍ ബോട്ടിലും വിപണിയിലേക്ക് പഴയമട്ടില്‍ എത്തുന്നുണ്ട്. ബോട്ടില്‍, ലേബല്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറില്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ തിരിമറി നടത്തുന്നതായുള്ള പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിര്‍മാണ കമ്പനികളെ സഹായിക്കാന്‍ ബോധപൂര്‍വം ജവാന്‍ റമ്മിന്റെ നിര്‍മാണത്തില്‍ തടസം വരുത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം മുന്‍മന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ച ‘മിന്നല്‍ മാജിക്ക്’ ബ്രാന്‍ഡിയുടെ ഉല്‍പാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാന്‍ഡിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉല്‍പാദനം തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *