തെരുവ് നായ ശല്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ അടിയന്തരമായി മാറ്റണമെന്ന തങ്ങളുടെ മുൻ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. ഇതിനായി മൃഗസ്നേഹികളും സംഘടനകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി.
പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന, നായകളെ കൊല്ലാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. തെരുവ് നായ ശല്യം തടയുന്നതിനായി കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് എഫ്ഐആറോ മറ്റ് ക്രിമിനൽ നടപടികളോ സ്വീകരിക്കാൻ പാടില്ല. നല്ല ഉദ്ദേശത്തോടെയുള്ള ഔദ്യോഗിക നടപടികൾക്ക് പൂർണ സംരക്ഷണം നൽകണം.

