2023ല്‍ നവകേരള സദസിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ റോഡരികില്‍ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു വിഡി സതീശന്‍. കോടതി പുനരനേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.നിയമസഭാ സമ്മേളനം മേയ് 22 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും.

മേയ് 29ന് നയപ്രഖ്യാപന പ്രസംഗം നടക്കും. ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. അഡ്വ. ജനറല്‍ ആയി ജാജു ബാബുവിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി ആസഫലിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റികളില്‍ രണ്ടെണ്ണമാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയില്‍ 3000 രൂപ വര്‍ധിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അംഗന്‍വാടി ജീവനക്കാരുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെയും പ്രീപൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ വേതനം വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *