മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.

അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *