സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ അറസ്റ്റ് ചെയ്തത്. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു.

ഈ മാസം പതിനാലിന് പുലര്‍ച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മുഹമ്മദ് സുഹൈല്‍ അന്‍സാരിയും യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.

പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചതോടെ ആത്മഹത്യയക്ക് കാരണം ഭര്‍ത്താവാണെന്നായിരുന്നു പൊലിസിന്റെ നിഗമനം. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് വഴി തെളിച്ചത്. സുഹൈല്‍ മുന്‍പ് അധ്യാപകനായി ജോലി നോക്കിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഓ ജോലി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *