കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടുകൊണ്ടാണ് മലയാളികൾ ഇന്ന് ഉറക്കമുണർന്നത്… കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അടുപ്പുമുള്ളവർ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻചാണ്ടി.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു.
തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്.
ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു ഉമ്മൻചാണ്ടി.. ഊണും ഉറക്കവും മാറ്റിവച്ച് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള സന്നദ്ധത, ദീനാനുകമ്പ, അസാധാരണമായ ഓർമശക്തി, സമചിത്തത, അപാരമായ സാമാന്യയുക്തി, രാഷ്ട്രീയ എതിരാളികളെ തച്ചുതകർക്കാനുള്ള വൈഭവം, തന്ത്രജ്ഞത. ഇവയെല്ലാം ഉമ്മൻ ചാണ്ടിക്ക് അടുപ്പമുള്ളവർ നൽകുന്ന വിശേഷണങ്ങളാണ്. എന്നാൽ, ഇതൊക്കെ മാത്രമാണോ ഉമ്മൻ ചാണ്ടി എന്നു ചോദിച്ചാൽ അങ്ങനെയും അല്ല. വിശേഷണങ്ങൾക്ക് അതീതമാണ് ഉമ്മൻചാണ്ടി എന്ന വ്യകതി..