ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാര്‍ലെ-ജി എന്നത് വെറുമൊരു ബിസ്‌ക്കറ്റ് മാത്രമല്ല. ഒരു ഗൃഹാതുര സ്മരണകൂടിയാണ്, സാധാരണക്കാരന്റെ ടീ ടൈം സ്‌നാക്ക് എന്ന ആഡംബരവും. എന്നാല്‍ സംഘര്‍ഷത്തില്‍ മുങ്ങിയ ഗാസയില്‍ പാര്‍ലെ-ജിക്ക് മറ്റൊരു പ്രതിച്ഛായയാണ്. ക്ഷാമത്തിന്റെയും പട്ടിണിയുടെയും വക്കില്‍ എത്തിയ ഒരു ജനതയുടെ വിശപ്പടക്കുന്ന ആഡംബര ഭക്ഷണം.

യുദ്ധകാലത്തെ ദുരിതങ്ങള്‍ എടുത്തുകാണിക്കുന്ന ഗാസയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഗാസയില്‍ താമസിക്കുന്ന പലസ്തീന്‍കാരന്‍ മുഹമ്മദ് ജവാദിന്റെ പോസ്റ്റ് യുദ്ധകാലത്തെ കടുത്ത ക്ഷാമത്തെ എടുത്തുകാണിക്കുകയാണ്. അദ്ദേഹം പങ്കുവച്ച പോസ്റ്റില്‍ അപൂര്‍വമായി അവര്‍ക്ക് ലഭിക്കുന്ന പാര്‍ലെ-ജി ബിസ്‌ക്കറ്റ് പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഇളയമകള്‍ റാഫിഫിനെ കാണാം. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അത്. ഇന്ത്യയില്‍ പാര്‍ലെ ബിസ്‌ക്കറ്റിന്റെ വില എത്രയാണെന്ന് നമുക്കെല്ലാം അറിയാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അഞ്ചുരൂപയും അന്താരാഷ്ട്ര തലത്തില്‍ നൂറുരൂപ വിലയുള്ള പാര്‍ലെ-ജിയുടെ ഒരു പായ്ക്കറ്റിന് 2342 രൂപയാണ് താന്‍ നല്‍കിയതെന്ന് ജവാദ് പറയുന്നു.

‘നീണ്ട കാത്തിരിപ്പിന് ശേഷം റാഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. ബിസ്‌ക്കറ്റിന്റെ പൈസ 146 രൂപയില്‍ നിന്ന് 2342 രൂപയായി ഉയര്‍ന്നു. പക്ഷെ റാഫിഫിന് ഇഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.’ ജാവദ് എഴുതുന്നു. ജാവദിന്റെ കുറിപ്പ് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചത്. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കത് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *