ഭക്ഷണം പാകം ചെയ്യാനായി വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് അമ്മയെ കൊലപ്പെടുത്തി 25 വയസുകാരനായ മകൻ. സംഭവവുമായി ബന്ധപ്പെട്ട് അവ്ലേഷ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മെയ് 24 ന് രാത്രിയിൽ മഹാരാഷ്ട്രയിലെ ധുലെയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

പ്രതിയുടെ അമ്മയായ തിപാബായി പവാരയാണ് മരിച്ചത്. 65 വയസായിരുന്നു. മകൻ അവ്ലേഷിന് മീൻ വിഭവമടക്കം ഭക്ഷണം തയ്യാറാക്കി വച്ച് ഉറങ്ങാൻ പോയതായിരുന്നു ഇവർ. എന്നാൽ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഇതെത്തുടർന്ന് ഒരു തെരുവ് നായ വീട്ടിൽ കയറി ഭക്ഷണം കഴിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം ചീത്തയായതോടെ രാത്രി വൈകി വീട്ടിലെത്തിയ അവ്ലേഷിന് കഴിക്കാൻ ഭക്ഷണമുണ്ടായിരുന്നില്ല. എന്നാൽ മദ്യലഹരിയിലായിരുന്ന മകൻ അമ്മയോട് വേറെ ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ വിളിച്ചിട്ട് വിളി കേൾക്കാത്തതിനെത്തുടർന്ന് ഇയാൾ ദേഷ്യപ്പെടുകയും ഒരു മരക്കഷ്ണം എടുത്ത് സ്ത്രീയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനു ശേഷം പിറ്റേന്ന് രാവിലെ അവ്ലേഷ് ഉണർന്നപ്പോൾ അമ്മ അനങ്ങാതെ കിടക്കുന്നത് കണ്ടു. അടുത്ത ബന്ധുക്കൾ വന്നു നോക്കിയപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ വൃദ്ധയായ സ്ത്രീ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അവ്ലേഷിനെ കസ്റ്റഡിയിലെടുത്തു.