വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷക ജെ.വി.ശ്യാമിലിയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തു. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
തടഞ്ഞുവെക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനത്തിന് പിന്നാലെ ഒളിവിൽപോയ ബെയ്ലിൻ ദാസിനെ കഴിഞ്ഞ ദിവസം പോലീസ് നാടകീയമായാണ് പിടികൂടിയത്.
മർദനമേറ്റ ജൂനിയർ അഭിഭാഷക പാറശ്ശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി(26)യുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽവെച്ചാണ് ഇവർക്കു മർദനമേറ്റത്.
വ്യാഴാഴ്ച ജില്ലാ സെഷൻസ് കോടതിയിലാണ് ബെയ്ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. താൻ ആരെയും ബോധപൂർവം മർദിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നുണ്ടായ സംഭവമാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും അപേക്ഷയിലുണ്ടായിരുന്നു.