എരുമേലി : എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം. പഞ്ചായത്ത് പ്രസിഡന്റ് നല്കിയ പരാതിയില്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചത്. ഇതിന്റേ ഭാഗമായി നാലംഗ വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്കിയ പരാതിയെത്തുടർന്നാണ് അന്വേഷണം.

പഞ്ചായത്ത് സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, മൂന്ന് സീനിയർ ക്ലാർക്കുമാർ എന്നിവർക്കെതിരെയാണ് പരാതി. ഈ ഉദ്യോഗസ്ഥർ ജോലി കൃത്യമായി നടത്തുന്നില്ലെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. വിവരശേഖരണം നടത്തിയ വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫീസില്‍ ഫയലുകള്‍, അപേക്ഷകള്‍, പരാതികള്‍ തുടങ്ങിയവ തീർപ്പാക്കാത്തതുണ്ടോയെന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ ഹാജർനിലയും പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിജിലൻസ് സംഘം വിവരങ്ങള്‍ തേടിയിരുന്നു. കൈക്കൂലി ഉള്‍പ്പെടെ അഴിമതി സംബന്ധിച്ച് പരാതികള്‍ ഇവർക്കെതിരേ ഇല്ലെന്നും ജോലിയില്‍ കൃത്യവിലോപം ആണെന്നുമാണ് പരാതിയെന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സംഘം ഇവരോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഏറെ കാര്യക്ഷമതയോടെയാണ് ജോലി ചെയ്യുന്നതെന്നും യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും ഇവർ വിജിലൻസ് വിഭാഗത്തെ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും.
