തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു. തമിഴ്നാട് സ്വദേശി മഹാരാജ് ആണ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ടത്.
കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിരുന്നു.
മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ശനിയാഴ്ച രാവിലെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത് . മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.