ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി. ‘സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപി നീക്കം.

റംസാന്‍ ആഘോഷിക്കുന്നതിനായി രാജ്യത്താകെ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് കിറ്റ് നല്‍കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ ക്യാംപെയ്‌ന് തുടക്കം കുറിച്ചു. നേരത്തെ ക്രൈസ്തവ വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കേക്ക് വിതരണം ചെയ്തിരുന്നു.

ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം, വസ്ത്രങ്ങള്‍, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ്, പഞ്ചസാര എന്നിവ കിറ്റുകളില്‍ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്കുള്ള കിറ്റുകളില്‍ സ്യൂട്ടുകള്‍ക്കുള്ള തുണിയും പുരുഷന്മാര്‍ക്കുള്ള കിറ്റുകളില്‍ കുര്‍ത്തയും ഉള്‍പ്പെടുന്നു. ഓരോ കിറ്റിലും 600 രൂപ വരെയുള്ള സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍പെട്ട 32 ലക്ഷം ദരിദ്രരെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി ബിജെപി പ്രവര്‍ത്തകര്‍ 32,000 പള്ളികളുമായി ബന്ധപ്പെടും.

ഈദിന് പുറമേ, ന്യൂനപക്ഷ മോര്‍ച്ച ദുഃഖവെള്ളി, ഈസ്റ്റര്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങളുടെ ഭാഗമാകും. ‘സൗഗത്ത്-ഇ-മോദി’ പദ്ധതി വഴി ഈ ദിനങ്ങളിലും കിറ്റ് വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു. വിവിധ വിശ്വാസങ്ങളിലുള്ള ദരിദ്ര സമൂഹങ്ങള്‍ക്ക് ഐക്യവും പിന്തുണയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിബദ്ധത ഈ പദ്ധതിയിലൂടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *