തിരുവനന്തപുരം : സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലേക്ക് അടക്കം വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂർ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാർ കരകവിഞ്ഞെത്തി. ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ആലപ്പുഴ ജില്ലയിലെ എടത്വ ഡിപ്പോയിൽനിന്നു മുട്ടാർ കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു.
പത്തനംതിട്ടയിൽ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇരവിപേരൂർ ജംക്‌ഷനിൽ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി.
ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കരുവഞ്ചാൽ മുണ്ടച്ചാലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. കടവത്തൂർ ടൗൺ വെള്ളത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തൂവക്കുന്നിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. മഴയെത്തുടർന്നു മരം വീണ് കൊയിലാണ്ടി ദേശീയപാതയിൽ മൂടാ ടിവി മംഗലം സ്കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വടകര നഗരസഭ മുതൽ ചോറോട് പഞ്ചായത്ത് അതിർത്തി വരെയാണ് മഴദുരിതം. തളീക്കരയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം മുടങ്ങി.
കണ്ണൂരിൽ ഉരുൾപൊട്ടി. കാപ്പിമല വൈതൽക്കുണ്ട് വെളളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടിയത് . ആൾ അപായം ഉണ്ടായിട്ടില്ല. വ്യാപകമായി കൃഷിനാശം സംഭവിച്ചു. ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു, മതിലിടിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. മലയോരമേഖലയിലാണ് ദുരിതം രൂക്ഷം.