കോട്ടയം: ഏറ്റുമാനൂരിൽ മക്കളുമൊത്ത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം. ജോലി കിട്ടാത്തതിലും കുടുംബ പ്രശ്നങ്ങളിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്തുവന്നു. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി പറഞ്ഞു.

നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്.

അതേസമയം ഷൈനിയുടെയും മക്കളുടെയും മരണത്തിൽ അറസ്റ്റിലായ ഭർത്താവ് നോബി ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷൈനിക്ക് വാട്സ്ആപ്പിൽ ചില മെസേജുകൾ താൻ അയച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ എന്ത് സന്ദേശമാണ് അയച്ചതെന്ന് വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *