ചൂടിനു പേരുകേട്ട ചെന്നൈ നഗരത്തിൽ ഇതു ശൈത്യകാലത്തിന്റെ അവസാന ദിനങ്ങളാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോൾ ശിശിരകാലത്തിന്റെ തുടക്കമാണ്. പഴയ താരങ്ങൾ ഓരോരുത്തരെയായി പൊഴിച്ചുകളഞ്ഞ്, പുതിയ താരങ്ങളെ കൂട്ടിച്ചേർക്കുന്ന കാലം. ഇടക്കാല ട്രാൻസ്ഫറിൽ കളം വിട്ടു കൂടുമാറിയ താരങ്ങൾക്കു പകരക്കാർ എത്തുന്നതേയുള്ളൂ. ഇന്നത്തെ മത്സരത്തിനു ശേഷം 15 ദിവസം ബ്ലാസ്റ്റേഴ്സിന് അവധിക്കാലമാണ്.

ഈ അവധിക്കാലം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താമെന്നാണ് പ്രതീക്ഷയെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി.ജി. പുരുഷോത്തമൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ മാധ്യമ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പ്രതീക്ഷ കാത്ത്, ആശങ്കകളില്ലാത്തൊരു അവധിക്കാലം ആഘോഷിക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനു ജയിച്ചേ മതിയാകൂ. മത്സരം രാത്രി 7.30 മുതൽ സ്പോർട്‌സ് 18 ചാനലിൽ തത്സമയം.

ബ്ലാസ്‌റ്റേഴ്‌സിന്റെ അയൽക്കാരാണെങ്കിലും കളിക്കളത്തിൽ ആ ‘അടുപ്പമൊന്നും’ ചെന്നൈയിൻ കാണിക്കാറില്ല.

ഐഎസ്എലിൽ ഇതുവരെ 22 തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 7 തവണയും ജയം ചെന്നൈയിന് ഒപ്പമായിരുന്നു. 6 തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ 9 മത്സരങ്ങൾ സമനിലയായി.

സ്വന്തം മണ്ണിൽ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിനോടു തോറ്റിട്ടില്ലെന്ന ആത്മധൈര്യവും ചെന്നൈയിനുണ്ട്. എന്നാൽ, ഈ സീസണിലെ കൊച്ചി ഹോം മാച്ചിൽ ചെന്നൈയിനെ 3-0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാ‌സ്റ്റേഴ്‌സ്.

നിർണായക പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ ഇരുടീമിന്റെ പ്രതീക്ഷ അവരുടെ സൂപ്പർ താരങ്ങളിലാണ്. മധ്യനിരയിൽ മത്സരം നിയന്ത്രിക്കുന്ന സ്കോട്ടിഷ് താരം കോണർ ഷീൽഡ് സാണ് ചെന്നൈയിന്റെ പ്ലേമേക്കർ.

16 മത്സരങ്ങളിൽനിന്ന് ഒരു ഗോളും 8 അസിസ്റ്റുമുള്ള കോണറിന്റെ പേരിലാണ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിജയകരമായ ക്രോസുകൾ (72). മറുവശത്ത് 16 മത്സരങ്ങളിൽ നിന്ന് 7 ഗോളും 5 അസിസ്റ്റുമുള്ള മൊറോക്കോ താരം നോവ സദൂയിയാണ് ബ്ലാ‌സ്റ്റേഴ്സ‌ിന്റെ കുന്തമുന. സദൂയി ഇതിനോടകം 38 ഗോളവസരങ്ങൾ സൃഷ്‌ടിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *