കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ രണ്ട് വാഹനങ്ങളുടെയും ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെൻ് ആൻ്റണി, സീനായി എന്നീ ബസ് ജീവനക്കാരാണ് പാലാ സ്റ്റാൻഡിൽ തമ്മിലടിച്ചത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ജീവനക്കാർ ബസ് കൂട്ടി ഇടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു കേസിനാസ്പദമായ സംഭവം.
പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെൻ് ആൻ്റണി, സീനായി ബസ് ജീവനക്കാരാണ് സ്റ്റാൻഡിൽ പരസ്യമായി അസഭ്യം പറയുകയും ഏറ്റുമുട്ടുകയും ചെയ്തത്. കോട്ടയം മുതൽ പാലാ വരെ മത്സര ഓട്ടം നടത്തിയ ബസുകൾ പല സ്ഥലത്തും കൂട്ടി ഇടിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു യാത്രക്കാർ വീഡിയോ പകർത്തി പാലാ പൊലീസിനും, മോട്ടോർ വാഹന വകുപ്പിനും അയച്ച് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസടുത്തു.
തുടർന്ന് , മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം എം വി ഐ പി.ജി സുധീഷ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രണ്ട് ബസിലെയും ഡ്രൈവർമാരെയും കണ്ടക്ടർ മാരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ ടി ഒ ഹിയറിങ്ങിനായി വിളിച്ച് വരുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ബസുകളിലെയും കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ തീരുമാനം ആയി. നാല് പേരെയും മോട്ടോർ വാഹന വകുപ്പിൻ്റെ ക്ലാസിന് അയക്കാനും നിർദേശം ഉണ്ട്.