ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു.
എന്നാൽ ഡോക്ടർമാരുടെ ജീവന് യാതൊരു സുരക്ഷയും ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന സംഭവം. ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. ഹരീഷ് മുഹമ്മദിനെ രണ്ട് യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്, ജോസ്മിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. രോഗിയെ കാണാനെന്നു പറഞ്ഞ് എത്തിയ ഇവര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹരീഷ് ചോദ്യം ചെയ്തതോടെ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികൾ ഡോക്ടറെ നിലത്തിട്ട് ചവിട്ടിയെന്നാണ് ദൃക്സാക്ഷികൾ പൊലിസിന് മൊഴി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അക്രമികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.