പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി സരിനെ പാര്‍ട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സരിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ജില്ലാ ഘടകത്തിന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും.

സിപിഎമ്മിന് സരിന്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്കൊപ്പം കൂട്ടാമെന്ന നിലപാടിലാണ് ജില്ലയിലെ ഒരു വിഭാഗം. മത്സരിപ്പിക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. സിപിഎം പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയ തലവേദന നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സരിന് മണ്ഡലത്തില്‍ ജനപിന്തുണയില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം പി വി അന്‍വറും സരിനുമായി കൂടിക്കാഴ്ച നടത്തി. തിരുവില്വാമലയിലെ ബന്ധുവീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

സരിനെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. അവര്‍് എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. എല്‍ഡിഎഫിന് ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എകെ ബാലന്‍ പ്രതികരിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് പ്രതികരിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *