പ്രേതകഥകൾ കേട്ട് പേടിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും കാണും അല്ലേ.. വായുവിൽ അലഞ്ഞ് തിരിയുന്ന പ്രേതപിശാചുക്കൾ വേഷം മാറി മനുഷ്യനെ ഉപദ്രവിക്കുന്നതും ചോര ഊറ്റിക്കുടിക്കുന്നതുമെല്ലാം നാം സിനിമകളിലൂടെയും ചിത്രകഥകളിലൂടെയും കണ്ടു,കേട്ടു പേടിച്ചു.

എന്നാൽ യുകെയിലെ യോർക്ക് ഷെയറിലെ തിർസ്‌ക് ഗ്രാമത്തിലെ നിവാസികൾ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലധികമായി പേടിക്കുന്നത് അത്രയും ഒരു കസേരയെ ചൊല്ലിയാണ്. വെറും കസേരയല്ല കൊലപാതക കസേരയെ ചുറ്റിപറ്റി. ഈ ഒരൊറ്റ കസേര കാരണം ഇത് പ്രേതസ്ഥലമായാണ് അറിയപ്പെടുന്നത് പോലും.

1702ൽ കൊല്ലപ്പെട്ട തോമസ് ബസ്ബി എന്ന കൊലപാതകിയുമായുള്ള ബന്ധമാണ് ഈ കസേരയെ ഇന്നും ഭയത്തോടെ മാത്രം നോക്കാൻ പ്രദേശവാസികളെ പ്രേരിപ്പിക്കുന്നത്. തോമസിൻറെ കൊലപാതകത്തിന് പിന്നാലെ ആ കസേരയിൽ ഇരുന്ന അറുപതോളം പേർ പിന്നീട് പലപ്പോഴായി കൊല്ലപ്പെട്ടത് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് ഇരട്ടിച്ചു.

നിലവിൽ കസേര ഇരിയ്ക്കുന്ന കെട്ടിടം ഒരു ഇന്ത്യൻ റെസ്‌റ്റോറന്റ് ആയി മാറിയെങ്കിലും ആളുകളുടെ കസേര പേടി ഇന്നും മാറിയിട്ടില്ല. ഇനി ആരും അതിൽ ഇരിക്കരുത്’ എന്ന കർശന നിയമത്തിന് കീഴിലാണ് തിർസ്‌ക് മ്യൂസിയത്തിന് ഈ കസേര സംഭാവന ചെയ്തത്. ഇന്ന് ആരും കയറി ഇരിക്കാതിരിക്കാൻ മ്യൂസിയത്തിൻറെ ചുമരിൽ ഉയരത്തിലാണ് കസേര ഉറപ്പിച്ചിരിക്കുന്നത്.

തിർസ്‌കിനടുത്തുള്ള ഒരു പബ്ബിലായിരുന്നു (അന്നത്തെ സത്രം) വിവാദമായ ഈ പ്രേത കസേര ഉണ്ടായിരുന്നത്. 1702 ൽ പബ്ബിന്റെ നോക്കിനടത്തിപ്പുകാരനായിരുന്ന തന്റെ ഭാര്യാപിതാവായ ഡാനിയൽ ഓട്ടിയെ മദ്യപാനത്തിനിടെ തോമസ് ബസ്ബി എന്നയാൾ കൊലപ്പെടുത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം കസേരയിലിരുന്ന് മദ്യപിച്ച ബസ്ബി അവിടെ ക്ഷീണിതനായി ഇരുന്നുപോയി. ഈ സമയമെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസേര കാരണമാണ് തനിക്ക് രക്ഷപ്പെടാൻ കഴിയാതെ വന്നതെന്ന് ഉറപ്പിച്ച ബസ്ബി കസേരയെ ശപിച്ചു.

ഈ കസേരയിൽ ഇരിക്കുന്നവർക്കെല്ലാം അകാലമരണം സംഭവിക്കട്ടെയെന്നായിരുന്നുവത്രെ ശാപം. ഇതിന് ശേഷം പലരും പരീക്ഷണത്തിനായും ധൈര്യം കാണിക്കാനും കസേരയിൽ ഇരുന്നുവെങ്കിലും അവരൊക്കെ അകാലത്തിൽ മരണപ്പെടുകയോ കൊല്ലപ്പടുകയോ ചെയ്തുവത്രേ.

Leave a Reply

Your email address will not be published. Required fields are marked *