ഈരാറ്റുപേട്ട : യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ അരയത്തനാല്‍ വീട്ടിൽ മുന്ന എന്ന് വിളിക്കുന്ന സിറാജ് (30) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് ആറാം തീയതി രാത്രി 11:00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടു പോവുകയും, തുടർന്ന് ഇവർ വണ്ടിയിലിരുന്ന് യുവാവിനെ ചീത്ത വിളിക്കുകയും മഠം കവല ഭാഗത്ത് വെച്ച് യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് കയ്യിലും ഇരു കാലുകളിലും വെട്ടുകയും, കല്ല് ഉപയോഗിച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

കൂടാതെ യുവാവിന്റെ പോക്കറ്റിൽ കിടന്നിരുന്ന 16000 രൂപാ അടങ്ങിയ പേഴ്സും , മൊബൈൽ ഫോണും, തട്ടിയെടുത്ത് ഇവര്‍ ഓട്ടോറിക്ഷയുമായി കടന്നുകളയുകയുമായിരുന്നു. യുവാവിനോട് ഇവര്‍ക്ക് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഷെഫീക്ക്, ഫസിൽ കെ.വൈ, അഷറഫ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, പ്രദീപ്‌.എം.ഗോപാല്‍, ഷമീര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ ഈരാറ്റുപേട്ട സ്റ്റേഷനിലെ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed