കോട്ടയം: പുതുപ്പള്ളി തലപ്പാടിയിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ വലിയ വീട്ടിൽ സജീഷ്കുമാറിന്റെ ഭാര്യ അനിത സജീഷ് (52) ആണ് മരിച്ചത്. ഫെബ്രുവരി 23 ന് വൈകിട്ടായിരുന്നു സംഭവം.

അനിതയും, ഭർത്താവും സ്കൂട്ടറിൽ മീനടത്തെ ബന്ധുവീട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ റോഡിൽ ജലജീവൻ മിഷൻ അധികൃതർ എടുത്ത കുഴി കൃത്യമായി മൂടാതിരുന്നതിനെ തുടർന്ന് ഇതിൽ ചാടി ഇവർ റോഡിൽ വീഴുകയായിരുന്നു. സ്കൂട്ടർ ഈ ഉയർന്ന ഭാഗത്ത് കയറിയതോടെ അനിത റോഡിൽ വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വിദഗ്‌ധ പരിശോധനകൾക്കായി കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

ജലജീവൻ മിഷൻ അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് അനിതയുടെ മരണം സംഭവിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അപകടത്തിന്റെ പിറ്റേന്ന് റോഡിലെ ഉയർന്ന ഭാഗം ഇവർ നികത്തിയിരുന്നു. മകൾ : പാർവതി സജീഷ്. സംസ്കാരം വീട്ടവളപ്പിൽ നാളെ ഫെബ്രുവരി 27 ചൊവ്വാഴ്ച രാവിലെ 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *