കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഹാജരാകാത്തതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങൾ ഉണ്ടെങ്കിലും, 3 അംഗങ്ങൾ ഉള്ള എൽഡിഎഫിലെ കേരള കോൺഗ്രസ് (എം) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെയാണ് കോറം തികയാഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചത്.

മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന കേരള കോൺഗ്രസിലെ റോസമ്മ തോമസ് രാജിവെച്ചതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോൺഗ്രസിന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം വേണമെന്ന് കത്തുമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ വന്നതോടെയാണ് കേരള കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

ഇതോടെ കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫിലെ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ തങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമെങ്കിലും കിട്ടാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് നിലപാടിലാണ് കേരള കോൺഗ്രസ് എം അംഗങ്ങൾ.

കേരള കോൺഗ്രസിന്റെ ഈ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം. കേരള കോൺഗ്രസിന്റെ 3 അംഗങ്ങളെ കൂടാതെ കോൺഗ്രസിന്റെ 7 അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും ഇതോടൊപ്പം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെയാണ് കോറം തികയാഞ്ഞത്.

23 അംഗ പഞ്ചായത്തിൽ കോറം തികയണമെങ്കിൽ 13 അംഗങ്ങൾ ഹാജരാകണം. എന്നാൽ 11 പേരെ ഇന്ന് യോഗത്തിന് എത്തിയുള്ളൂ. ഇതുകൂടാതെ സിപിഐയും അവകാശവാദവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും പിന്നീട് അവസാന ടേമിൽ പരിഗണിക്കാമെന്ന ഉറപ്പിൽ ഇവർ പിന്മാറുകയായിരുന്നു.

അതേസമയം സിപിഎമ്മിന് ലഭിച്ച സീറ്റിൽ എട്ടാം വാർഡ് അംഗം സുമി ഇസ്മായിലിനെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് ഒന്നിലധികം പേർ തങ്ങൾക്കും സ്ഥാനം വേണമെന്ന് അവകാശവാദവുമായി രംഗത്തുണ്ട്.

എന്തിരുന്നാലും എൽഡിഎഫിലെ പോര് മറനീക്കി പുറത്തുവന്നതിനുപിന്നാലെ രാഷ്ട്രീയ കലുഷിതമായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണം.

Leave a Reply

Your email address will not be published. Required fields are marked *