ഹൈദരബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത ശേഷം രണ്ടാം ഇന്നിങ്സിൽ സ്പിന്നർ ടോം ഹാർട്ട്ലിക്ക് മുന്നിൽ അടിതെറ്റി വീണ ഇന്ത്യ 28 റൺസിനാണ് തോൽവി ഏറ്റുവാങ്ങിയത്.

സ്പിന്നർമാരെ തുണച്ച പിച്ചിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ഹാർട്ട്ലിയാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റൺസിൽ ഓൾഔട്ടായി. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1- 0).

രോഹിത് ശർമ (58 പന്തിൽ 39), ശ്രീകർ ഭരത് (59 പന്തിൽ 28), ആർ. അശ്വിൻ (84 പന്തിൽ 28) കെ.എൽ. രാഹുൽ (48 പന്തിൽ 22), അക്ഷർ പട്ടേൽ (42 പന്തിൽ 17).
യശസ്വി ജയ്സ്വാൾ (35 പന്തിൽ 15), മുഹമ്മദ് സിറാജ് (20 പന്തിൽ 12) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ആദ്യ ഇന്നിങ്സിൽ 100 റൺസിനു മുകളിൽ ലീഡ് നേടിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒരു മത്സരം തോൽക്കുന്നത്.
