ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേൽനോട്ടത്തിൽ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിന് മേൽനോട്ടം വഹിക്കാൻ ഒരു അഭിഭാഷക കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്.
പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നും ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പള്ളിക്കമ്മിറ്റി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.
