ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി.
അറസ്റ്റ് നിയമവിരുദ്ധമെന്നും, ഇമ്രാനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിക്ക് ഉള്ളിൽനിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബൻഡിയാൽ, ജസ്റ്റിസുമാരായ മുഹമ്മദ് അലി മസ്ഹർ, അഥർ മിനല്ല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
