ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. ടി.പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിപദം പങ്കുവെച്ചുകൊണ്ടുള്ള ഫോര്‍മുല തെലങ്കാനയില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാടെടുത്തിരിക്കുന്നത്. സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പാർട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർക്കക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കിൽ മറ്റ് പ്രധാന പദവികളോ നൽകുമെന്നാണ് സൂചന.
തെലങ്കാനയിൽ 119ൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് ജയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖർ റാവുവിന്‍റെ ബി.ആർ.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്‍റെ സ്വപ്നങ്ങൾ തകർത്തത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ്.
