തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ഉദ്യോഗസ്ഥർ തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനാണ് കോടതിയെ സമീപിച്ചത്.
ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ജീവനക്കാർ ക്രൂരമായി മർദിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.
ഗുരുതരമായി പൊള്ളലേറ്റ തനിക്ക് ചികിത്സ നിഷേധിച്ചു. കൂടാതെ, സംഭവം പുറത്ത് പറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ഷർട്ട് ധരിക്കാതെയാണ് ഇന്ന് ഇയാൾ കോടതിയിൽ എത്തിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ബന്ധുക്കൾ നേരത്തെ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
