കൊച്ചി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

149 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ആന്റണി രാജു ബസ് ഉടമകൾക്ക് ഉറപ്പു നൽകി. അതേസമയം സീറ്റ് ബെൽറ്റ്, കാമറ എന്നിവയിൽ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ മുതൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കിലോമീറ്ററുകൾ വരെയുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ വിഷയത്തിൽ മന്ത്രി ഉറപ്പൊന്നും നൽകിയിട്ടില്ല.

ചർച്ചകളിൽ ഉരുത്തിരിഞ്ഞ ദാരണകളുടെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്ത് സമരത്തിൽ നിന്നും പിന്മാറുകയാണെന്ന് ബസുടമകൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *