കോട്ടയം: നാലുവർഷം മുൻപ് നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്.പോക്സോ നിയമ പ്രകാരം 20 വര്‍ഷം തടവും ഐ പി സി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2019 ജനുവരി 17-നാണ് അയർക്കുന്നത്ത് അജേഷിന്റെ താമസസ്ഥലത്തുവെച്ച് 15-കാരി കൊല്ലപ്പെട്ടത്. എന്നാൽ, രണ്ടുദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അയർക്കുന്നം പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയത്തെത്തുടർന്ന് അജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ പെൺകുട്ടിയുമായി മൊബൈൽഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് വ്യക്തമായതോടെ വിശദമായി ചോദ്യംചെയ്തു. ഒടുവിൽ 12 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം കുഴിച്ചിട്ടെന്നും അജേഷ് വെളിപ്പെടുത്തിയത്.
മണർകാട് മാലം സ്വദേശിയായ അജേഷ് അയർക്കുന്നം അരീപ്പറമ്പിലെ ഹോളോബ്രിക്സ് കമ്പനിയിൽ ഡ്രൈവറായാണ് ജോലിചെയ്തിരുന്നത്. ഭാര്യയെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അജേഷ് സ്ഥിരംമദ്യപാനിയുമായിരുന്നു.