കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൺ റോയിയെയാണ് (22) കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ജൂലൈ 26നാണ് മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി നമിത അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നമിതയ്ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർഥിനിക്കും പരുക്കേറ്റിരുന്നു.
സംഭവത്തില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിക്കെതിരെ മനപൂർവമുള്ള നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ബൈക്കോടിച്ച ആൻസണ്‍ ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും ആവശ്യപ്പെടുന്നത്.