ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും.

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടിക്കാര്യത്തില്‍ തിരുത്തലിന് സിപിഎം തയാറായത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും, മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. 2017-18 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. പിന്നീട് സ്വാഭാവിക ജാമ്യം നേടിയാണ് പത്മകുമാര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.

എന്നാല്‍ പത്മകുമാറിനെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം മടിച്ചു നില്‍ക്കുകയായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലുള്ള പത്മകുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *