വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ പൂര്‍ത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് തീരുമാനം അറിയിച്ചത്.

പൂരം ആചാരപരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വവും അറിയിച്ചിരിക്കുന്നത്. 24വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. നാളെ നടക്കുന്ന യോഗത്തില്‍ ഈ തീരുമാനം അറിയിക്കും. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ ഇരു ദേവസ്വവും അന്തിമതീരുമാനം അറിയിക്കുക. സംസ്ഥാന തലത്തില്‍ മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും. തൃശൂര്‍ കലക്ടറേറ്റില്‍ വച്ചാണ് യോഗം നടക്കുക. ഇതിലെടുക്കുന്ന തീരുമാനമെന്തായാലും അതുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്ഫോടനമുണ്ടായത്. 14 പേര്‍ ഇതിനകം മരിച്ചു. 12 പേര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ അഞ്ചുപേര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *