പാലക്കാട് തെരഞ്ഞടുപ്പ് റാലിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ സ്ത്രീപീഡന കേസുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിക്കുന്നത്. വിഷയം പരാമര്‍ശിച്ച പ്രധാനമന്ത്രിയെ കൂടെ നിന്ന ആരോ തെറ്റിദ്ധരിപ്പിച്ചതാകാം എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

കോടതികള്‍ വരെ തള്ളി കളഞ്ഞ കള്ളകേസ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതികളെ രാഹുല്‍ ഈശ്വര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലോക നേതാവാണ് നരേന്ദ്രമോദി അദ്ദേഹം ഇത്തരത്തിലുള്ള ഒരു ദുര്‍ബല വിഷയം ഉന്നയിച്ചത് വിഷമം ഉണ്ടാക്കുന്ന കാര്യമണ്. പുരുഷ അവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇക്കാര്യം വലിയ വിഷമം ഉണ്ടാക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും എതിര്‍ചേരിയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ ആ യുവാവിനോട് പിണറായി സര്‍ക്കാര്‍ കാണിച്ചത് അനീതിയാണ്. ഇലക്ഷന്‍ ജയിക്കാന്‍ മുഖ്യമന്ത്രി പിണറായി രാഹുലിന്റെ വിഷയം എടുത്തിടും പോലെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി മോദിജി രാഹുല്‍ വിഷയം പറഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് പറഞ്ഞത്. പാലക്കാട്ടെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖമെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി പാലക്കാട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്‍പ്പെടെ പരിഹാസ രൂപേണ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *