തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ തര്‍ക്കങ്ങള്‍ക്കോ ആശയക്കുഴപ്പങ്ങള്‍ക്കോ സ്ഥാനമില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. തീരുമാനിക്കുന്നത് ചെയര്‍മാന്‍ തന്നെയാണ്, അതില്‍ സംശയം വേണ്ടെന്ന് റോഷി അഗസ്റ്റിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചു എന്നല്ല റോഷി പറഞ്ഞത്, തീരുമാനിക്കുമെന്നാണ്. മാധ്യമങ്ങള്‍ ഭാവനയില്‍ വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായത്. സഹോദരതുല്യരാണ് തങ്ങളെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകള്‍ നല്‍കുന്ന പല വാര്‍ത്തകളും സ്വന്തമായി നിര്‍മിക്കുന്ന നരേറ്റീവുകള്‍ മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു പാര്‍ട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചര്‍ച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ തെരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. വിവാദങ്ങള്‍ക്ക് പിന്നാലെയല്ല, വികസനങ്ങള്‍ക്ക് പിന്നാലെ പോകണം. അതനുസരിച്ച് വേണം ഈ തെരഞ്ഞെടുപ്പിനെ കാണാനെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി നേതൃത്വവും അണികളും താന്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം, എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മത്സരിക്കുമെന്ന് പറയുന്നതില്‍ എവിടെയാണ് ഇത്ര കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ ജാഥയുടെ ശോഭ കെടുത്താന്‍ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പിന്നില്‍ പെയ്ഡ് പ്ലാറ്റ്‌ഫോമാണെന്നും ഇതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed