കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാന കൊലപാതകം. ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. 19കാരിയായ മാന്യത പാട്ടീല്‍ ആണ് മരിച്ചത്. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാം-വീരപൂരില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മകളുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൈപ്പും കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചാണ് 19കാരിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മെയ് മാസത്തിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ മാന്യത പാട്ടീല്‍ വിവാഹം കഴിച്ചത്. ജീവന് ഭീഷണിയെ തുടര്‍ന്ന് ഹവേരിയിലാണ് ദമ്പതികള്‍ കുറെനാള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ആദ്യമാണ് അവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

ഞായറാഴ്ച കൃഷിയിടത്തില്‍ വച്ച് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും മാന്യത പാട്ടീലിന്റെ ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. പിന്നീട് പ്രതികള്‍ മാന്യത പാട്ടീല്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി അവളെയും മറ്റൊരു സ്ത്രീയെയും അവിടെയുള്ള ഒരു പുരുഷനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറു മാസം ഗര്‍ഭിണിയായ യുവതിയെ പരിക്കുകളോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഹുബ്ബള്ളി റൂറല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *